അനുഭവം-പഠനം
വില:200
പേജ്:220
നരഭോജിയായ പുലിയും ആളെക്കൊന്നു ശീലിച്ച കാട്ടാനകളും സജീവമായ കാട്ടുപാതകളിലൂടെ നിരന്തരം സഞ്ചരിച്ച് കുടികളിലെ മനുഷ്യജീവനുകൾക്ക് അറിവിന്റെ വയമ്പ് പകർന്നുനല്കുന്ന കർമമാണ് മുരളിമാഷ് ഏറ്റെടുത്തിരിക്കുന്നത്. ഖസാക്കിലെ ഏകാധ്യാപകവിദ്യാലയത്തിലേയ്ക്ക് പോയ രവി എന്ന കഥാപാത്രത്തിന്റെ ലൈംഗിക അരാജകത്വ ജീവിതത്തിന്റെ നിഷ്‌ക്രിയാലസ്യ സുഖമല്ല ഇടമലക്കുടിവനത്തിൽ ഈ മനുഷ്യൻ അനുഭവിച്ചത്. കാട് ഗൃഹാതുരത്വം ഉണർത്തുന്ന ഫാന്റസിയല്ല പി കെ മുരളീധരന്. ചങ്ക് പിടയ്ക്കുന്ന ആവലാതികൾ കൊണ്ട് അസ്വസ്ഥത ഉണർത്തുന്ന കർമമണ്ഡലമാണ് അദ്ദേഹത്തിന് കാട്. അധ്വാനിക്കാൻ/ പണിയെടുക്കാൻ കാട്ടിലേക്ക് വരികയും അവധിക്കായി നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്യുന്ന വിപരീതാനന്ദസുഖമോ അല്ല! ഒഴിവുദിവസത്തെ കളിയിടമല്ല പി കെ മുരളീധരന് കാട്. ഒഴിവില്ലാത്ത ഇടപെടലുകളുടെ കർമമേഖലയാണ്.
ഇടമലക്കുടിയിലെ ജീവിതം സസൂക്ഷ്മം നിരീക്ഷിച്ച് അവതരിപ്പിക്കുന്ന രചന. ഭാഷയ്ക്കും സംസ്‌കാരത്തിനും ചരിത്രത്തിനും നരവംശശാസ്ത്രത്തിനും ഈടുവെപ്പാകുന്ന രചന.

No comments:
Post a Comment